Maninimar & Kshoneedrapatniyude |Keechakavadham

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ശ്ലോകം 12
    രാഗം: ഉശാനി. താളം: ചെമ്പട 16 മാത്ര
    (സുദേഷ്ണയുടെ ഭവനം)
    അഭ്യർത്ഥിതാ തേന മുഹുഃ സുദേഷ്ണാ
    കൃഷ്ണാം കദാചിന്മധുയാചനാർത്ഥം
    സമീപമാത്മീയസഹോദരസ്യ
    നിനീഷുരേഷാ മധുരം ബഭാഷേ
    (ശ്ലോകം 12 - തേന = ആ കീചകനാൽ, മുഹുഃ അഭ്യർത്ഥിതാ = പിന്നെയും പിന്നെയും അഭ്യർത്ഥിക്കപ്പെട്ട, ഏഷാ സുദേഷ്ണാ = ഈ സുദേഷ്ണ, കദാചിൽ =ഒരിക്കൽ, മധുയാചനാർത്ഥം = മദ്യം ചോദിക്കുവാനായി, കൃഷ്ണാം = പാഞ്ചാലിയെ, ആത്മീയസഹോദരസ്യ = തൻ്റെ സഹോദരനായ കീചകൻ്റെ, സമീപം നിനീഷുഃ = അടുക്കലേക്ക് അയക്കുവാൻ വേണ്ടി, മധുരം = മധുരമായി, ബഭാഷേ = പറഞ്ഞു)
    പദം 15
    രാഗം: ഉശാനി. താളം: ചെമ്പട 16 മാത്ര
    (സുദേഷ്ണ പാഞ്ചാലിയോട്)
    പല്ലവി
    മാനിനിമാർ മൌലിമണേ!
    മാലിനി! നീ വരികരികിൽ
    അനുപല്ലവി
    ആനനനിന്ദിതചന്ദ്രേ!
    അയി സഖി! നീ ശൃണുവചനം
    ചരണം 1
    പരിചൊടു നീ മമ സവിധേ
    പകലിരവും വാഴുകയാൽ
    ഒരു ദിവസം ക്ഷണമതുപോ-
    ലുരുസുഖമേ തീർന്നിതു മേ (മാനിനി)
    ചരണം 2
    ഇന്നിഹ ഞാനൊരു കാര്യം
    ഹിതമൊടു ചൊല്ലീടുന്നേൻ
    ഖിന്നതയിങ്ങതിനേതും
    കിളിമൊഴി! നീ കരുതരുതേ (മാനിനി)
    ചരണം 3
    സോദരമന്ദിരമതിൽ നീ
    സുഭഗതരേ! ചെന്നധുനാ
    ഓദനവും മധുവും കൊ-
    ണ്ടുദിതമുദാ വരിക ജവാൽ (മാനിനി)
    (പല്ലവി, അനുപല്ലവി - മാനിനിമാർ മൌലിമണേ = സുന്ദരിമാരുടെ ശിരോരത്നമായി വിളങ്ങുന്ന, മാലിനി നീ അരികിൽ വരിക = മാലിനി നീ സമീപത്തു വന്നാലും, അയി ആനനനിന്ദിതചന്ദ്രേ സഖി = അല്ലയോ മുഖം കൊണ്ട് ചന്ദ്രനെ നിന്ദിച്ച സഖി, നീ വചനം ശൃണു = നീ വാക്കു കേൾക്കുക)
    (പരിചൊടു നീ = യഥായോഗ്യമായി നീ, മമ സവിധേ = എൻ്റെ സമീപത്തിൽ, പകലിരവും = പകലും രാത്രിയും, വാഴുകയാൽ = പാർക്കുന്നതു നിമിത്തം, ഒരു ദിവസം ക്ഷണമതുപോൽ = ഒരു ദിവസം ഒരു ക്ഷണമെന്നപോലെ, മേ ഉരു സുഖമേ = എനിക്ക് ഏറ്റവും സുഖപ്രദമായിത്തന്നെ, തീർന്നിതു = കഴിഞ്ഞു വരുന്നു)
    (കിളിമൊഴി = കിളിയെപ്പോലെ സംസാരിക്കുന്നവളേ, ഇന്ന് ഇഹ ഞാൻ = ഇന്ന് ഇവിടെ ഞാൻ, ഒരു കാര്യം ഹിതമൊടു ചൊല്ലീടുന്നേൻ = ഒരു കാര്യം സ്നേഹത്തോടുകൂടി പറയുന്നു, ഇങ്ങ് അതിന് ഏതും =ഇവിടെ അതിന് ഒട്ടും, നീ ഖിന്നത = നീ ഖേദം, കരുതരുതേ = വിചാരിക്കരുതേ)
    (സുഭഗതരേ = അതിസുന്ദരീ, നീ അധുനാ = നീ ഇപ്പോൾ, സോദരമന്ദിരമതിൽ = സോദരൻ്റെ ഗൃഹത്തിൽ, ചെന്ന് ഉദിതമുദാ = പോയി വർദ്ധിച്ച സന്തോഷത്തോടെ, ഓദനവും മധുവും = ചോറും മദ്യവും, കൊണ്ടു ജവാൽ = വാങ്ങി വേഗത്തിൽ, വരിക = വന്നാലും. ഇവിടെ സുദേഷ്ണ ചോറും മദ്യവും എന്നു പറഞ്ഞത് അർത്ഥഗർഭമാണ്. നീ ചെന്ന് എൻ്റെ സഹോദരനായ കീചകൻ്റെ പ്രീതി സമ്പാദിക്കുന്ന പക്ഷം നിനക്ക് ഈ ജീവിതത്തിൽ എന്നെന്നും സുഖമായി ഊണുകഴിച്ച് ജീവിക്കുവാനും യൌവനമദം ആസ്വദിച്ച് ആനന്ദിക്കുവാനും ഇടവരുമെന്നാണ് സുദേഷ്ണയുടെ ആന്തരമായ അഭിപ്രായം)
    പാദം 1
    ക്ഷോണീന്ദ്രപത്നിയുടെ
    വാണീം നിശമ്യ പുന-
    രേണീവിലോചന നടുങ്ങീ
    മിഴിയിണകലങ്ങീ
    വിവശതയിൽ മുങ്ങീ
    പലതടവുമതിനു പുന-
    രവളൊടു പറഞ്ഞളവു
    പരുഷമൊഴി കേട്ടുടനടങ്ങീ
    പാദം 2
    ദാസ്യം സമസ്തജന-
    ഹാസ്യം നിനച്ചു നിജ-
    മാസ്യം നമിച്ചു പുനരേഷാ
    വിജിതസുരയോഷാ-
    വിഗതപരിതോഷാ
    ശ്രമസലില ബഹുലതര-
    നയനജലമതിലുടനെ
    മുഴുകിബത മലിനതരവേഷാ
    പാദം 3
    ഗാത്രം വിറച്ചതതി-
    മാത്രം കരത്തിലഥ
    പാത്രം ധരിച്ചവിടെ നിന്നൂ
    പരിചൊടു നടന്നൂ-
    പഥി കിമപി നിന്നൂ
    ഹരിണരിപുവരസഹിത-
    ദരിയിലിഹ പോകുമൊരു
    ഹരിണിയുടെ വിവശത കലർന്നൂ
    പാദം 4
    നിശ്വസ്യ ദീർഘമഥ
    വിശ്വസ്യനാഥമപി
    വിശ്വസ്യ ചേതസി സുജാതാ
    ധൃതിരഹിതചേതാ
    ധൃതപുളകജാതാ
    സൂതസുതനുടെ മണിനി-
    കേതമതിലവൾ ചെന്നു
    ഭീതിപരിതാപപരിഭൂതാ
    (ദണ്ഡകം. പാദം 1 - ക്ഷോണീന്ദ്രപത്നിയുടെ = വിരാടപത്നിയായ സുദേഷ്ണയുടെ, വാണീം നിശമ്യ പുനഃ = വാക്കു കേട്ടിട്ടാകട്ടെ, ഏണീവിലോചന = പേടമാൻമിഴിയായ പാഞ്ചാലി, നടുങ്ങി = പേടിച്ചു വിറച്ചു, മിഴിയിണകലങ്ങി = രണ്ടു കണ്ണും കലങ്ങി, വിവശതയിൽ മുങ്ങി = തളർച്ചയിൽ മുഴുകി, പുനഃ അതിനു = പിന്നെ അതിന്, പല തടവും = പല തടസ്സവും, പറഞ്ഞളവ് =പറഞ്ഞപ്പോൾ, പരുഷമൊഴി = സുദേഷ്ണയുടെ കടുത്ത വാക്ക്, കേട്ടുടൻ അടങ്ങി = കേട്ട് മിണ്ടാതെ നിന്നു)
    (ദണ്ഡകം. പാദം 2 - ദാസ്യം = ദാസിയായിരിക്കുകയെന്നത്, സമസ്തജനഹാസ്യം = സർവ്വജനങ്ങളാലും പരിഹസിക്കത്തക്കതാണെന്നു, നിനച്ചു = വിചാരിച്ച്, നിജം ആസ്യം നമിച്ചു = തൻ്റെ മുഖം കുനിച്ചു, വിജിതസുരയോഷാ = ദേവസ്ത്രീകളെ തോല്പിക്കത്തക്ക സൌന്ദര്യമുള്ള, ഏഷാ പുനഃ = ഈ പാഞ്ചാലി പിന്നെ, വിഗതപരിതോഷാ = സന്തോഷം ഇല്ലാത്തവളായി, ശ്രമസലിലബഹുലതരനയനജലമതിൽ = വിയർപ്പുവെള്ളത്തിലും അധികമായ കണ്ണുനീരിലും, ഉടനെ മുഴുകി = ഉടൻതന്നെ മുങ്ങി, ബത = കഷ്ടം, മലിനതരവേഷാ = ഏറ്റവും മുഷിഞ്ഞ വേഷത്തോടുകൂടിയവളായി)
    (ദണ്ഡകം. പാദം 3 - ഗാത്രം അതിമാത്രം = ശരീരം ഏറ്റവും, വിറച്ചിത് = വിറച്ചു, അഥ കരത്തിൽ = അനന്തരം കൈയ്യിൽ, പാത്രം ധരിച്ച് = പാത്രമെടുത്ത്, അവിടെ നിന്നു പരിചൊടു നടന്നു = അവിടെ നിന്നു പതുക്കെ പുറപ്പെട്ടു, പഥി കിമപി നിന്നു = വഴിയിൽ കുറച്ചു നിന്നു, ഇഹ = ഇവിടെ (വഴിയിൽ), ഹരിണരിപുവരസഹിതദരിയിൽ = സിംഹത്താനുള്ള ഗുഹയിൽ, പോകുമൊരു ഹരിണിയുടെ = പോകുന്ന മാൻപേടയുടെ, വിവശത കലർന്നു = ഭയം പൂണ്ടു)
    (ദണ്ഡകം. പാദം 4 - അഥ ദീർഘം നിശ്വസ്യ = അനന്തരം നെടുവീർപ്പിട്ട്, വിശ്വസ്യ നാഥം അപി = ലോകനാഥനേയും, ചേതസി വിശ്വസ്യ = മനസ്സിൽ വിശ്വസിച്ചിട്ട്, സുജാതാ അവൾ = കുലീനയായ ആ പാഞ്ചാലി, ധൃതിരഹിതചേതാഃ = ധൈര്യമില്ലാത്ത മനസ്സോടുകൂടിയവളായി. ധൃതപുളകജാതാ = കോരിത്തരിച്ചുകൊണ്ട്, ഭീതിപരിതാപപരിഭൂതാ = ഭയദുഃഖപരവശയായിട്ട്, സൂതസുതനുടെ = കീചകൻ്റെ, മണിനികേതമതിൽ = മണിഗൃഹത്തിൽ ചെന്നു = ചെന്നുചേർന്നു)

ความคิดเห็น •